മേഘത്തിൽ നിന്നും മഴത്തുള്ളികൾ പോലെ തിരുവോസ്തിയിൽ നിന്നും തിരുരക്തം ഒഴുകിയിറങ്ങിയപ്പോൾ !!

ഉർബൻ നാലാമൻ പാപ്പയുടെ ജീവിത ചരിത്രത്തിൽ റോമിനടുത്ത് ബോസലേന എന്ന പട്ടണത്തിൽ 1263- ല്‍ ഒരു വൈദികനുണ്ടായനുഭ വത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരു ദിവസം പതിവുപോലെ അദ്ദേഹം രാവിലെ ബലിയർപ്പണത്തിനായി ഒരുങ്ങി. അപ്പവും വീഞ്ഞും യേശുവിൻ്റെ ശരീര രക്തങ്ങളായി ശരിക്കും മാറുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നു. ഇതുവഴി അദ്ദേഹം പരിശുദ്ധ കുർബ്ബാനയിലെ യേശുവിൻറെ സജീവ സാന്നിധ്യത്തെ സംശയിച്ചു. എന്നിരുന്നാലും, അദ്ദേഹം കുർബാനയർപ്പണം തുടരുകയും, സാധാരണ ചെയ്യാറുള്ളതുപോലെ തിരുശരീരം ബലിയർപ്പണ മധ്യേയുയർത്തി. ആ സമയത്ത് വലിയൊരു അത്ഭുതം നടന്നു. തിരുശരീരത്തിൽ നിന്ന് മേഘത്തിൽ നിന്നും മഴ പെയ്യുന്നതുപോലെ രക്തം ഇറ്റിറ്റ് വീഴാൻ തുടങ്ങി. ആ വൈദികൻ പേടിച്ചു വിറച്ചു പോയി, താൻ എന്താണ് ചെയ്യുന്നത് എന്ന് പോലും അദ്ദേഹം മറന്നു. ജനങ്ങളുടെ ഉറക്കെയുള്ള ആരാധനയുടെ ശബ്ദം കേട്ടാപുരോഹിതൻ പരിസരബോധം വീണ്ടെടുത്തു. തിരുരക്തം വന്ന അപ്പം അദ്ദേഹം തിരുക്കച്ചയിൽ (കെത്താന) പൊതിഞ്ഞു. തിരുക്കച്ച മുഴുവനും ഒരിടവും അവശേഷിക്കാതെ തിരുരക്തത്താൽ നനഞ്ഞു കുതിർന്നു. ഈ അത്ഭുതം കണ്ട് തൻ്റെ അവിശ്വാസത്തെയും അതിനെ ദൂരീകരിക്കാൻ ഇത്രയും വലിയൊരു അത്ഭുതം ദൈവം പ്രവർത്തിച്ചതിനെ ഓർത്ത് അദ്ദേഹം പൊട്ടിക്കരഞ്ഞു. ലജ്ജയും സന്തോഷവും കൊണ്ട് കണ്ണുനിറഞ്ഞ അദ്ദേഹം ബലിപൂർത്തിയാക്കി, കുർബാന സ്വീകരണത്തിനുശേഷം അദ്ദേഹം ആരും കാണാതിരിക്കാൻ തിരുവസ്ത്രം മടക്കി ഒളിപ്പിച്ചുവെച്ചു. എന്നാൽ കുർബാന കഴിഞ്ഞ് ശരിക്കും എന്താണ് സംഭവിച്ചത് എന്നറിയാൻ ജനം അദ്ദേഹത്തിന് ചുറ്റും കൂടി. അതിനാൽ തിരുരക്തം കൊണ്ട് കുതിർന്ന തിരുക്കച്ച അവരെ കാണിക്കേണ്ടതായി വന്നു. ജനമെല്ലാം അതുകൊണ്ട് അത്ഭുതപ്പെട്ട്, ദൈവത്തിന്റെ കരുണയ്ക്കായി യാചിച്ചുകൊണ്ട് ആരാധിച്ചു. ഈ അത്ഭുതത്തെക്കുറിച്ചുള്ള വാർത്ത വളരെ വേഗത്തിൽ നാടെങ്ങും പടർന്നു. ജനങ്ങൾ വളരെ ദൂരദേശത്തുനിന്ന് പോലും അത്ഭുതം കാണാൻ വന്നു. ഇതിനെക്കുറിച്ച് കേട്ട ഉർബൻ മാർപാപ്പ തിരുരക്തം പതിഞ്ഞ വസ്ത്രവുമായി തന്നെ വന്നു കാണാൻ വൈദികനോടാവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹം പിതാവിനെ സന്ദർശിക്കുകയും, വളരെ ഭയത്തോടെ പരിശുദ്ധ പിതാവിൻ്റെ കാൽക്കൽ വീഴുകയും അവിടെ കൂടിയിരുന്ന കർദിനാൾ സംഘത്തിന് മുമ്പാകെ തനിക്ക് കുർബാനയെക്കുറിച്ച് ഉണ്ടായ സംശയവും അത് ദൂരീകരിക്കാൻ സംഭവിച്ച അത്ഭുതവും വിവരിയ്ക്കുകയും ചെയ്തു. പരിശുദ്ധ പിതാവും സംഘവും തിരുരക്തം പതിഞ്ഞ വസ്ത്രത്തെ മുട്ടുകുത്തി ആരാധിച്ചു. ഇതിൻ്റെ സ്മരണാർത്ഥം ബോൾസെയിനായിൽ ഒരു ദേവാലയം സ്ഥാപിക്കുകയും, എല്ലാ വർഷവും ഈ സംഭവത്തിന്റെ അനുസ്മരണത്തിനായി രക്തം പുരണ്ട തിരൂവസ്ത്രവും വഹിച്ചുകൊണ്ട് പ്രദിക്ഷണം നടത്തിയിരുന്നു.

















































































































































































































































































































































































