ആദ്യകുർബാന സ്വീകരണത്തിനു ശേഷം തന്റെ സഹപാഠിയോട് കൊച്ചു ജമ്മ ചോദിച്ചു ‘എന്റെ ഹൃദയം കത്തിയെരിയുകയാണ്. നിനക്കും അത് അനുഭവപ്പെടുന്നുണ്ടോ?’

ഇന്ന് ഒരു പുണ്യവതിയുടെ തിരുന്നാളാണ്, വിശുദ്ധ ജമ്മ ഗൽഗാനി. കേവലം 25 വർഷങ്ങൾ ജീവിച്ചു കണ്ടവരിലും, പരിചയപെട്ടവരിലും കർത്താവിന്റെ ദിവ്യകാരുണ്യ അഗ്നി കൊളുത്തിയ പുണ്യവതി. ഒത്തിരി പേര് അറിയുന്ന ഒരു വിശുദ്ധയല്ല വിശുദ്ധ ജമ്മ ഗൽഗാനി. എന്നാൽ അവൾ എല്ലാവരാലും അറിയപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായ വിശുദ്ധയാണ്. വിശുദ്ധയെ വ്യത്യസ്തയാക്കുന്നതു അവളുടെ ദിവ്യകാരുണ്യ ഭക്തി തന്നെയാണ്. ഈശോയിൽ നിന്ന് വിശുദ്ധകുർബാന സ്വീകരിക്കുകയും, വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ചു കുറെ ഏറെ നാളുകൾ ജീവിക്കുകയും ചെയ്ത പുണ്യവതി. 1878 മാർച്ച് 12 -നു ഇറ്റലിയിലെ ലൂക്കാ എന്ന പട്ടണത്തിൽ അവൾ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ആത്മീയ ജീവിതത്തോട് ഒത്തിരി സ്നേഹം കാണിച്ചിരുന്ന വിശുദ്ധയാണ് ജമ്മ ഗൽഗാനി. ആദ്യകുർബാന സ്വീകരണത്തിനു ശേഷം തന്റെ സഹപാഠിയോട് കൊച്ചു ജമ്മ ചോദിച്ചു ‘എന്റെ ഹൃദയം കത്തിയെരിയുകയാണ്. നിനക്കും അത് അനുഭവപ്പെടുന്നുണ്ടോ?’ അന്ന് കത്തിപ്പടർന്ന അഗ്നി അവസാന നാളുവരെ അവളുടെ ജീവിതത്തിൽ കെടാതെ നിന്നിരുന്നു. അവൾ പറയുമായിരുന്നു, ‘കർത്താവിന്റെ സന്നിധിയിൽ ഞാൻ ഇരിക്കുമ്പോൾ കത്തി ചാരമായി തീരുമോയെന്ന് ഭയപ്പെടുന്നു’, വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ ആയിട്ട് നിൽക്കുമ്പോൾ അൾത്താരയിൽ നിന്ന് കുറച്ച് മാറിയാണ് നിന്നിരുന്നത്. ബലിപീഠത്തിനോട് അടുത്ത് നിൽക്കുന്നതാണ് നല്ലതെന്ന് അവളുടെ സഹോദരിമാർ ഓർമ്മിപ്പിച്ചപ്പോൾ വിശുദ്ധ പറഞ്ഞു; അവളുടെ ഭക്തിപാരവശ്യവും, സ്നേഹവും, വിശ്വാസവും നിമിത്തം ഹൃദയത്തിൽ ഉയർന്ന കത്തി കൊണ്ടിരുന്ന സ്നേഹ ജ്വാല അവളുടെ മാറിടത്തിൽ കിടന്നിരുന്ന വസ്ത്രങ്ങൾ ചാമ്പലാക്കുമോ എന്ന് സംശയിച്ചത് കൊണ്ടാണ് അവൾ മാറി നിന്നതെന്നാണ്. ‘സ്വർഗ്ഗത്തിൽ ഒരു പള്ളിക്കൂടം ഉണ്ട്; സ്നേഹമാണ് പാഠാവലി, ബലിയർപ്പണമാണ് പാഠശാല, ക്രിസ്തുവാണ് ഗുരു, പാഠ്യവിഷയം അവന്റെ ശരീര രക്തങ്ങളാണ്,’ വിശുദ്ധയുടെ വാക്കുകളാണിത്. വിശുദ്ധ ജെമ്മയെ പരീക്ഷിക്കുന്നതിന് ഒരു ദിവസം അവളുടെ കുമ്പസാരക്കാരൻ വിശുദ്ധ കുർബാന സ്വീകരണം വിലക്കിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് ആത്മീയ ഗുരുവിന് കത്തെഴുതി. അതിൽ, അവളെ യേശുവിനെ സ്വീകരിക്കുന്നതിൽ നിന്ന് കുമ്പസാരക്കാരൻ വിലക്കി എന്നും, അവളുടെ കൈകൾ വിറയ്ക്കുന്നതുമൂലം കൂടുതലായി എഴുതാൻ കഴിയുന്നില്ലെന്നും, അവൾ കരയുകയാണെന്നും കുറിച്ചുവെച്ചു. ദിവ്യകാരുണ്യത്തെ പ്രണയിച്ച ഒരു മാലാഖയായിരുന്ന അവൾ എഴുതി, യേശു എനിക്ക് തരുന്ന ആ മാധുര്യമേറിയ ആഹാരത്താൽ വീണ്ടും വീണ്ടും ശക്തി പ്രാപിക്കേണ്ടത് എന്റെ വലിയൊരു ആവശ്യമായി ഞാൻ കരുതുന്നു. യേശു എല്ലാ ദിവസവും തരുന്ന ആ സ്നേഹമസ്രണമായ ആ മരുന്ന് എന്നിൽ ചൈതന്യം ഉണ്ടാക്കുകയും; എന്റെ ഹൃദയ വാത്സല്യം മുഴുവൻ ഉൾക്കൊള്ളുകയും ചെയ്യുന്നു. ജമ്മ ഗൽഗാനി അവസാനത്തെ ഒരു വർഷം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. പഞ്ചക്ഷതധാരിയും വിശുദ്ധ കുർബാനയുടെ സ്നേഹിതയുമായ വിശുദ്ധ ജമ്മ ഗൽഗാനി, ഒത്തിരിയേറെ ആത്മീയ അനുഭവങ്ങളിലൂടെ യാത്ര ചെയ്ത വ്യക്തിയാണ്. വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത വിധത്തിലുള്ള രോഗാവസ്ഥയിൽ; ഈശോ തന്നെയും, മാലാഖമാരും പല സന്ദർഭങ്ങളിലും വിശുദ്ധ കുർബാന കൊടുത്തതായി നമുക്ക് കാണാനായിട്ട് കഴിയും









































































































































































































































































































































































